പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പതുക്കെ സന്ധ്യയ്ക്ക് വഴിമാറുകയായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ആ തറവാട്ടിൽ തളംകെട്ടി നിന്നിരുന്ന മൂകതയും ഭയവും എങ്ങോട്ടോ പോയ്മറഞ്ഞിരിക്കുന്നു. പകരം ഉമ്മറത്തുനിന്നും ഇടനാഴികളിൽ നിന്നും പതിഞ്ഞ സംസാരങ്ങളും ചിരികളും കേട്ടുതുടങ്ങി. ഭദ്ര ആന്റിയുടെയും സാവിത്രി അമ്മായിയുടെയും മുഖത്തെ സങ്കടങ്ങൾ മാറി അവിടെ വലിയൊരു ആശ്വാസം വന്നിട്ടുണ്ടായിരുന്നു.
വൈകുന്നേരത്തെ ദീപാരാധന തൊഴാൻ അമ്പലത്തിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും. ഞാൻ ഉമ്മറത്തെ തിണ്ണയിലിരുന്ന് ഫോൺ നോക്കുമ്പോഴാണ് അകത്തുനിന്നും അവർ ഇറങ്ങിവന്നത്.
ചേച്ചിയുടെ കയ്യും പിടിച്ച്, കസവുപാവാടയും ബ്ലൗസും ധരിച്ച്, മുടിയിൽ കുറച്ചു തുളസിക്കതിരും ചൂടി വരുന്ന എന്റെ പാർവണ. എന്റെ കണ്ണുകൾ അവളിൽ തന്നെ ഉടക്കിനിന്നു. ചേച്ചിയുടെ മുഖത്ത് അവളെ സ്വന്തം അനിയത്തിയായി കിട്ടിയതിന്റെ വലിയൊരു സന്തോഷമുണ്ടായിരുന്നു.
"എന്താടാ നോക്കി പേടിപ്പിക്കുന്നത്?"
ചേച്ചി എന്റെ അടുത്തേക്ക് വന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു.
"ഇവളെ ഞാൻ എന്റെ കൂടെ കൊണ്ടുപോകുവാ... എന്റെ അനിയത്തിയായിട്ട്. അല്ലേ മോളെ?"
പാർവണ നാണത്തോടെ ഒന്ന് ചിരിച്ചു. അവളുടെ ആ ചിരിയിൽ എന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടുകയായിരുന്നു. പിന്നാലെ അമ്മയും ഭദ്ര ആന്റിയും സാവിത്രി അമ്മായിയും ഉമ്മറത്തേക്ക് വന്നു.
മുറ്റത്തെ കരിമ്പനകൾക്കിടയിലൂടെ അമ്പലത്തിലേക്കുള്ള ഇടവഴിയിലേക്ക് ഞങ്ങൾ നടന്നിറങ്ങി. അമ്പലമുറ്റത്ത് എത്തുമ്പോഴേക്കും ദീപാരാധന തുടങ്ങിയിരുന്നു.
കൽവിളക്കുകളിൽ മുഴുവൻ ദീപം തെളിയിച്ചിട്ടുണ്ട്. ചെണ്ടമേളത്തിന്റെയും ശംഖ് വിളിയുടെയും ശബ്ദങ്ങൾക്കിടയിൽ ആ അന്തരീക്ഷത്തിന് വല്ലാത്തൊരു പരിശുദ്ധിയുണ്ടായിരുന്നു.
ദീപാരാധന തൊഴുതു കഴിഞ്ഞപ്പോൾ, ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും ചേർന്ന് അമ്പലത്തിലെ ജ്യോത്സ്യന്റെ അടുത്തേക്ക് പോയി. അമ്മാവന്റെ കയ്യിൽ ഞങ്ങളുടെ രണ്ടുപേരുടെയും ജാതകക്കുറിപ്പുകൾ ഉണ്ടായിരുന്നു. മുറ്റത്തെ ആൽത്തറയിലിരുന്ന് ജ്യോത്സ്യൻ കവടി നിരത്തി ജാതകം നോക്കാൻ തുടങ്ങി. അമ്മയും ചേച്ചിയും അമ്മായിമാരും വലിയ പ്രതീക്ഷയോടെ അതിന് ചുറ്റും നിന്നു. പാർവണ എന്റെ പിന്നിലായി, ചെറിയൊരു നെഞ്ചിടിപ്പോടെ നിൽപ്പുണ്ടായിരുന്നു.
ജാതകം നോക്കിക്കഴിഞ്ഞതും ജ്യോത്സ്യന്റെ മുഖത്ത് വലിയൊരു വിസ്മയം വിടർന്നു. അദ്ദേഹം ചിരിച്ചുകൊണ്ട് അമ്മാവനെ നോക്കി പറഞ്ഞു.
"എന്താ ഹരിനാരായണാ ഇതിൽ നോക്കാൻ ഇരിക്കുന്നത്? പത്തിൽ പത്തു പൊരുത്തം! ഇത് ഈശ്വരൻ നേരത്തെ നിശ്ചയിച്ചതാ... ഇവരെ തമ്മിൽ പിരിക്കാൻ ഈ ഭൂമിയിൽ ആർക്കും കഴിയില്ല. ഈ പെൺകുട്ടിക്ക് ഏറ്റവും വലിയ കാവൽ ഈ ചെറുപ്പക്കാരനാണ്. എത്രയും വേഗം മംഗല്യം നടത്താം."
ജ്യോത്സ്യന്റെ ആ വാക്കുകൾ കേട്ടപ്പോൾ അമ്മയുടെയും ഭദ്ര ആന്റിയുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. മുത്തശ്ശനും അമ്മാവൻമാരും വലിയൊരു ആശ്വാസത്തോടെ പരസ്പരം നോക്കി.
ആൾത്തിരക്കിൽ നിന്നും മാറി, ഞാൻ പാർവണയെയും കൂട്ടി അമ്പലമുറ്റത്തെ ആൽമരച്ചുവട്ടിലേക്ക് നടന്നു. അവളുടെ മുഖത്ത് ലോകം മുഴുവൻ കീഴടക്കിയ സന്തോഷമുണ്ടായിരുന്നു.
"എനിക്കിപ്പൊ പേടിയൊന്നുല്ല്യ ട്ടോ ആദീ..."
അവൾ നിറകണ്ണുകളോടെ എന്നെ നോക്കി ചിരിച്ചു.
ആ പാലക്കാടൻ മൊഴിയുടെ നിഷ്കളങ്കത അവിടെ നിറഞ്ഞുനിന്നു.
"ആ തിരുമേനി പറഞ്ഞത് കേട്ടപ്പഴാ എന്റെ നെഞ്ചിടിപ്പൊന്ന് നിന്നത്... ഈ
💬 Comments
View all comments