0%
Chapter 3

പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

Author : 𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍 | Read All Parts | 👁 5143 |

ഞാൻ അവൾക്കായി മാത്രം കുറിച്ചിട്ട് കൊടുത്ത ആ പത്തക്ക നമ്പറിലേക്ക് തന്റെ വിറയ്ക്കുന്ന വിരലുകൾ കൊണ്ട് അവൾ രഹസ്യമായി ഡയൽ ചെയ്തിരിക്കുന്നു!


​"ഞാൻ എത്തി പാർവണേ..."


എന്ന് പറയുമ്പോൾ എന്റെ ശബ്ദം നേരിയ തോതിൽ ഇടറുന്നുണ്ടായിരുന്നു. മാഷിനെ നഷ്ടപ്പെട്ട സങ്കടവും അവളെ കാണാതെയുള്ള വിരഹവും ഒരുമിച്ചെത്തിയപ്പോൾ അവളോട് സംസാരിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.


​"എന്താ ആദീ... ശബ്ദത്തിലൊരു വല്ലായ്മ? ആദി കരയുകയാണോ?"


ആ വലിയ ഹാളിലെ ഇരുട്ടിൽ, ആരും ഉണരാതിരിക്കാൻ വളരെ പതുക്കെയാണ് അവൾ ചോദിച്ചത്.


​എന്റെ തൊണ്ടയിലെ കുരുക്ക് പൊട്ടി. മാഷ് മരിച്ച വിവരവും എന്റെ സങ്കടവും ഞാൻ പറഞ്ഞപ്പോൾ, ഒരു നനുത്ത കാറ്റുപോലെ അവളുടെ വാക്കുകൾ എന്നെ തഴുകി.


​"സങ്കടപ്പെടല്ലേ എന്റെ ആദീ... ഈ ഭൂമിയിൽ എല്ലാവരും ആദിയെ വിട്ടുപോയാലും, ജീവൻ പോകുന്നതുവരെ ആദിയുടെ നെഞ്ചിൽ ഈ പാർവണ ഉണ്ടാകില്ലേ..."


സ്വന്തമായി ഫോൺ പോലുമില്ലാത്ത, ലോകപരിചയം കുറഞ്ഞ ആ പെൺകുട്ടി വളരെ പക്വതയോടെ എനിക്ക്

താങ്ങാകുകയായിരുന്നു. അവളുടെ ആ വാക്കുകളിൽ എന്റെ സങ്കടങ്ങളെല്ലാം അലിഞ്ഞില്ലാതാകുന്നത് ഞാൻ അറിഞ്ഞു.


​പെട്ടെന്നാണ് ഫോണിലൂടെ ആ ശബ്ദം ഞാൻ കേട്ടത്. തറവാടിന്റെ മുറ്റത്ത് ഉണങ്ങിയ കരിയിലകൾക്കിടയിലൂടെ പതുങ്ങിയുള്ളൊരു കാൽപ്പെരുമാറ്റം! തൊട്ടുപിന്നാലെ വേട്ടനായ്ക്കളുടെ നിർത്താതെയുള്ള കുരയും.

​മറുതലയ്ക്കൽ അവളുടെ ശ്വാസോച്ഛ്വാസം വല്ലാതെ വേഗത്തിലാകുന്നത് എനിക്ക് കേൾക്കാമായിരുന്നു.

​"ആദീ..." അവളുടെ ശബ്ദം വിറച്ചു. "മുറ്റത്ത് ആരോ ഉണ്ട്... എനിക്ക് പേടിയാവാ... ആ ദേവനാണോ?"


​എന്റെ സിരകളിലെ രക്തം തണുത്തുറയുന്നതുപോലെ തോന്നി. ഇത്രയും ദൂരെ, ഈ പാതിരാത്രിയിൽ അവൾക്ക് ഒരു ആപത്തുവന്നാൽ ഓടിയെത്താൻ എനിക്കാവില്ലല്ലോ എന്ന നിസ്സഹായത എന്നെ ശ്വാസംമുട്ടിച്ചു. തറവാട്ടിലെ ആ വലിയ ഇരുണ്ട മുറിയിൽ അവൾ ഇപ്പോൾ ഒറ്റയ്ക്കാണെന്ന ചിന്ത എന്റെ നെഞ്ചിടിപ്പ് കൂട്ടി.


​"പാർവണേ..."


ഞാൻ ശബ്ദം താഴ്ത്തി, എന്നാൽ വലിയൊരു ഉറപ്പോടെ പറഞ്ഞു.


"നീ ഒട്ടും പേടിക്കരുത്. മുറ്റത്ത് നായ കുരയ്ക്കുന്നത് കേട്ട് അമ്മാവനോ മറ്റോ ഇപ്പോൾ ഉണരും. ഫോൺ പതുക്കെ അവിടെ വെച്ചിട്ട്, ഒട്ടും ശബ്ദമുണ്ടാക്കാതെ നീ വേഗം നിന്റെ മുറിയിലേക്ക് പോയി വാതിലടച്ച് കുറ്റിയിട്. ആരും വരില്ല, എന്റെ കുട്ടി ധൈര്യമായിട്ട് പോ..."


​"മ്മ്..."


വിറയ്ക്കുന്ന ഒരു മൂളലോടെ അവൾ റിസീവർ താഴെ വെച്ചു. കാൾ കട്ടായ ശബ്ദം കേട്ടെങ്കിലും, ഫോൺ കാതിൽ നിന്നും മാറ്റാൻ എനിക്ക് തോന്നിയില്ല.


​ആ രാത്രിയുടെ ബാക്കി സമയം എനിക്ക് ഉറങ്ങാനായില്ല. ഇരുളിൽ പതുങ്ങിനിൽക്കുന്ന ആ അദൃശ്യരൂപം ദേവനായിരിക്കുമോ എന്ന ചിന്ത എന്റെ സമാധാനം കെടുത്തി. തറവാട്ടിൽ അവൾ സുരക്ഷിതയാണോ എന്നറിയാൻ നേരം വെളുക്കുന്നതുവരെ ഒരു ഭ്രാന്തനെപ്പോലെ ഞാൻ ആ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു…


നേരം വെളുത്തത് എപ്പോഴാണെന്ന് ഞാൻ അറിഞ്ഞില്ല. രാവിലത്തെ ഇളംവെയിൽ ജനാലയിലൂടെ മുഖത്ത് വന്ന് വീണപ്പോഴും എന്റെ മനസ്സുനിറയെ പാർവണയായിരുന്നു.

💬 Comments

View all comments